87

1 അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
2 സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത ( രക്ഷിതാവിന്‍റെ )
3 വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,
4 മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
5 എന്നിട്ട്‌ അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ ( രക്ഷിതാവിന്‍റെ നാമം )
6 നിനക്ക്‌ നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
7 അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
8 കൂടുതല്‍ എളുപ്പമുള്ളതിലേക്ക്‌ നിനക്ക്‌ നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്‌.
9 അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.
10 ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌.
11 ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ ( ഉപദേശത്തെ ) വിട്ടകന്നു പോകുന്നതാണ്‌.
12 വലിയ അഗ്നിയില്‍ കടന്ന്‌ എരിയുന്നവനത്രെ അവന്‍
13 പിന്നീട്‌ അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.
14 തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.
15 തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട്‌ നമസ്കരിക്കുകയും ( ചെയ്തവന്‍ )
16 പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
17 പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
18 തീര്‍ച്ചയായും ഇത്‌ ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌.
19 അതായത്‌ ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.